2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

ആദ്യ പരാതിക്കാരനു തന്നെ മുഖ്യമന്ത്രിയില്‍ നിന്ന് തൃപ്തികരമായ തീര്‍പ്പ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ആരംഭിച്ച കോള്‍ സെന്ററിലെ ഫോണുകള്‍ക്ക് വിശ്രമമേയില്ല.
രണ്ടേകാല്‍ ലക്ഷം കോളുകളാണ് ആദ്യദിവസം തന്നെ എത്തിയത്.
എന്നാല്‍ ലൈനിന്റെ പരിമിതിമൂലം 6315 കോളുകളേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഇതില്‍ 4220 എണ്ണം കോള്‍സെന്ററില്‍ രേഖപ്പെടുത്തി. മേല്‍നടപടി ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോളുകള്‍ ഒഴുകിയെത്തി. നൂതനമായ ഈ സംരംഭത്തിന് ആശംസകള്‍ അര്‍പ്പിക്കാനായിരുന്നു അവയേറെയും. വിദേശമലയാളികള്‍ രംഗത്തെത്തിയതോടെ രാത്രിയിലും വലിയ തിരക്കനുഭവപ്പെട്ടു. നീണ്ടസമയം ക്യൂവില്‍ നിന്നാണ് പലരും കയറിപ്പറ്റിയത്. ദീര്‍ഘമായി സംസാരിക്കാനായിരുന്നു പരാതിക്കാര്‍ക്ക് താല്‍പര്യം. മുഴുവന്‍ സമയ കോള്‍സെന്ററിലേക്കുള്ള ആദ്യവിളി അജീഷിന്റേതായിരുന്നു. അജീഷിന്റെ പരാതികേട്ട് നിമിഷങ്ങള്‍ക്കകം പരിഹാരം. കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയില്‍ എംപാനല്‍ ഡ്രൈവറായിരുന്നു അജീഷിന്റെ അച്ഛന്‍. അദ്ദേഹം ഓടിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി സ്വയം മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവം വിശദീകരിച്ച അജീഷിന്റെ ആവശ്യം അച്ഛന്റെ ധീരകൃത്യത്തിന് അംഗീകാരമായി ജീവന്‍ രക്ഷാപഥക് നല്കണമെന്നായിരുന്നു. ആവശ്യം ന്യായമാണെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി അജീഷിനോടു ലൈനില്‍ തുടരാന്‍ പറഞ്ഞശേഷം സമീപത്തിരുന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം തിരക്കി. ജീവന്‍രക്ഷാ പഥക് നല്കുന്നതു കേന്ദ്രസര്‍ക്കാരായതിനാല്‍ ഇതുസംബന്ധിച്ച ഫയല്‍വരുത്തി ഒരുദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടു ശുപാര്‍ശ ചെയ്യുമെന്ന് ഉറപ്പുനല്കി. ഇതിനുപുറമെ, അജീഷിനോ സഹോദരനോ എത്രയും വേഗം സര്‍ക്കാര്‍ ജോലി നല്കുമെന്ന പ്രഖ്യാപനവും. ഇതിനുള്ള അപേക്ഷ ഉടന്‍ നല്കണമെന്നുകൂടി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കു നന്ദി രേഖപ്പെടുത്തി അജീഷ് ഫോണ്‍വച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ