2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

വിക്കിലീക്കസ് രേഖ: കുഞ്ഞാലിക്കുട്ടിയും മുനീറും രാജി വെക്കണം

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്‌സ് രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇരുവരും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മറ്റൊരംഗത്തിനെതിരെയും പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവിനെതിരെയുമാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. അല്‍ഖാഇദ പോലുള്ള തീവ്രവാദ സംഘടനകളുമായാണ് എന്‍.ഡി.എഫിനെ താരതമ്യപ്പെടുത്തുന്നത്. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്.

വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി എന്‍.ഡി.എഫിനെ സംരക്ഷിച്ചുവെന്ന കാരണത്താല്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ല. കുഞ്ഞാലിക്കുട്ടിക്ക് എതിരെ പറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാന്‍ മന്ത്രി മുനീര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ അത് ശരിയല്ലെന്നാണ് മനസ്സിലാവുന്നത്. ഞങ്ങളെ കുറിച്ചും ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് - അദ്ദേഹം പറഞ്ഞു. വി.എസിനെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.

എന്‍ .ഡി.എഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനോടായിരുന്നില്ല മുനീര്‍ പറയേണ്ടിയിരുന്നത്. അതിനാല്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ മുനീറിനും അര്‍ഹതയില്ലെന്ന് പിണറായി വ്യക്തമാക്കി.





വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ 'വീക്ക് ലീക്ക്‌സ്'ആയിരിക്കുകയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മന്ത്രി എം.കെ മുനീര്‍ തന്നെ മറുപടി പറഞ്ഞ സാഹചര്യത്തില്‍ വെളിപ്പെടുത്തലുകളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വേങ്ങരയിലെ വോട്ടര്‍മാരെ പരിഹസിക്കുന്നതിന് തുല്യമാണ് പുതിയ വെളിപ്പെടുത്തല്‍. എന്‍ .ഡി.എഫ് സംസ്ഥാന സെക്രട്ടറി മജീദ് ഫൈസിയാണ് വേങ്ങരയില്‍ എന്നെ നേരിട്ടത്. എന്‍ .ഡി.എഫിനെതിരെ ശക്തമായ നിലപാടാണ് ഞാന്‍ എപ്പോഴും സ്വീകരിച്ചിരിക്കുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വ്യക്തി താല്‍പര്യങ്ങള്‍ക്കായി കുഞ്ഞാലിക്കുട്ടി എന്‍ .ഡി.എഫ് പ്രവര്‍ത്തകരെ സംരക്ഷിച്ചുവെന്ന് എം.കെ. മുനീര്‍ പറഞ്ഞതായുള്ള വിക്കിലീക്ക്‌സ് രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്‍ .ഡി.എഫ് പോലുള്ളവ ലീഗിലേക്കു കടന്നു കയറുന്നതു ചെറുക്കണമെന്ന് 99 ല്‍ പാര്‍ട്ടി തീരുമാനമെടുത്തതാണെന്നും എന്നാല്‍, കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള 'വിശ്വാസ്യതയില്ലാത്ത നേതാക്കള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എന്‍ .ഡി.എഫിനെ സംരക്ഷിക്കുകയാണെന്നും എം.കെ. മുനീര്‍ പറഞ്ഞതായാണ് ചെന്നൈയിലെ യു.എസ് കോണ്‍സലേറ്റില്‍ നിന്ന് യു.എസ് വിദേശകാര്യ വകുപ്പിലേക്ക് അയച്ച കേബിള്‍ സന്ദേശത്തില്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ