2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

വോട്ട് പിടിക്കരുതെന്ന് സി.പി.എം.

സി.പി.എം.സംഘടനാതിരഞ്ഞെടുപ്പില്‍ വ്യക്തിഗതമായോ ഗ്രൂപ്പ് അടിസ്ഥാനത്തിലോ വോട്ടു പിടിക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമെന്ന നിലയില്‍ നിരോധിച്ചതായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് അയച്ച 2011-ലെ മൂന്നാമത്തെ പാര്‍ട്ടി കത്തില്‍ പറയുന്നു.

കമ്മിറ്റി തിരഞ്ഞെടുപ്പുസമയത്ത് ബദല്‍ ലിസ്റ്റോ കടലാസ് കഷണങ്ങളോ വിതരണം ചെയ്യുന്നത് വിഭാഗീയ പ്രവര്‍ത്തനമായി കണക്കാക്കേണ്ടതാണ്.

സമ്മേളനത്തില്‍, ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതത്തോടെ ഒരു പ്രതിനിധിക്ക് കമ്മിറ്റിയിലേക്ക് പേരു നിര്‍ദ്ദേശിക്കാം. മറ്റൊരു പ്രതിനിധി പിന്താങ്ങിയിരിക്കണം. പിന്താങ്ങാന്‍ ആളുണ്ടെങ്കില്‍ ഒരു പ്രതിനിധിക്ക് സ്വന്തം പേര് തിരഞ്ഞെടുപ്പിന് നിര്‍ദ്ദേശിക്കാം.

രഹസ്യ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങളും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന 'സഖാവ് ' പാനലില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയാകരുത്. മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെടുന്ന ആള്‍ ഒന്നുകില്‍ സമ്മേളനത്തിലേക്ക് നിയോഗിക്കപ്പെട്ട മേല്‍ കമ്മറ്റി അംഗമായിരിക്കണം. അല്ലെങ്കില്‍ പ്രിസീഡിയം നിശ്ചിക്കുന്ന സീനിയര്‍ സഖാവായിരിക്കണം.

സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ആദ്യം ഔദ്യോഗിക പാനലാണ്. പിന്നീട് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പേരുകള്‍, അവ ഉന്നയിക്കപ്പെട്ട ക്രമത്തില്‍ കൊടുക്കണം. പേരുകള്‍ പഠിക്കാന്‍ പ്രതിനിധികള്‍ക്ക് 15 മിനിറ്റാണ്.പാനല്‍ അവതരിപ്പിച്ചശേഷം അരമണിക്കൂര്‍മുതല്‍ ഒരുമണിക്കൂര്‍വരെ ചായ കുടിക്കാന്‍ നല്‍കുന്ന പതിവ് ഒഴിവാക്കണം. സ്ഥാനാര്‍ത്ഥികളെ വോട്ട് എണ്ണാന്‍ ഏല്‍പ്പിക്കരുത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതു തര്‍ക്കവും തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന ആള്‍ അവിടെവച്ചുതന്നെ തീര്‍ക്കണം. സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ തീരുമാനമായിരിക്കണം അന്തിമം. എന്തെങ്കിലും പരാതി ഉയര്‍ന്നുവരുന്നുണ്ടെങ്കില്‍ അതു മേല്‍ കമ്മിറ്റിക്ക് കൈമാറണം.

സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് രഹസ്യ ബാലറ്റ് വഴി തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന അവസരം നല്‍കുന്നു. എന്നാല്‍ പാര്‍ട്ടി ബ്രാഞ്ചോ പാര്‍ട്ടി കമ്മിറ്റിയോ സെക്രട്ടറിയെ/സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നത് രഹസ്യ ബാലറ്റ് വഴി ആകരുത്. കൈ ഉയര്‍ത്തി ആവണം. തിരഞ്ഞെടുപ്പില്‍ തുല്യ വോട്ട് വന്നാല്‍ ടോസ് ചെയ്തു തീരുമാനിക്കണം.

ശരിയായ വിലയിരുത്തലിനുശേഷമാണ് പുതിയ നേതൃത്വത്തെ നിശ്ചയിക്കേണ്ടത്. ഒരു സഖാവിനെ വിലയിരുത്താനുള്ള മാനദണ്ഡം, തെറ്റുതിരുത്തല്‍ രേഖയില്‍ നിശ്ചയിച്ചിട്ടുള്ള രാഷ്ട്രീയവും സംഘടനാപരവുമായ കഴിവും കമ്യൂണിസ്റ്റ് ധാര്‍മ്മികതയുമായിരിക്കണം.

തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞിട്ടുള്ളതുപോലെ പാര്‍ട്ടി അംഗങ്ങള്‍ പുരോഗമനമൂല്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്നോ എന്ന കാര്യം സമ്മേളന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കണമെന്ന് പാര്‍ട്ടി കത്തില്‍ നിര്‍ദ്ദേശിക്കുന്നു. അന്ധവിശ്വാസം, ജാതീയത, വിജ്ഞാനവിരുദ്ധമായ ആചാരങ്ങള്‍, സ്ത്രീകളോട് പുരുഷാധിപത്യപരവും നാടുവാഴിത്തപരവുമായ സമീപനം എന്നിവ ഇതില്‍പ്പെടുന്നു.

''ചില സഖാക്കളെ സംബന്ധിച്ച് ജീവിതശൈലി, അഴിമതി നിറഞ്ഞ ഏര്‍പ്പാടുകള്‍, കമ്യൂണിസ്റ്റ് മാനദണ്ഡങ്ങളുടെ നിരന്തരമായ ലംഘനം എന്നിങ്ങനെയുള്ള പരാതികളുണ്ട് ''. ഉദാരീകരണനയങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളുടെ പതിവുകളും സൃഷ്ടിച്ച അന്തരീക്ഷം ഒരു വിഭാഗം സഖാക്കളെ സ്വാധീനിക്കുന്നതായി 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിരീക്ഷിച്ചു. ഓരോ പാര്‍ട്ടി കമ്മിറ്റിയും തെറ്റുതിരുത്തല്‍ രേഖ എങ്ങനെ നടപ്പാക്കിയെന്ന് അവലോകനം ചെയ്യണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ