2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരായ പരാതിയുമായി ഏതറ്റംവരെയും പോകുമെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞതുകൊണ്ട് ചീഫ് വിപ്പ് സ്ഥാനം ഒഴിയാന്‍ സൗകര്യമില്ളെന്നും വി.എസിന്‍െറ ഒൗദാര്യം കൊണ്ട് ജീവിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നല്‍കിയ പരാതി വായിക്കാതെയാണ് പലരും ഇതെക്കുറിച്ച് വിമര്‍ശിക്കുന്നത്. പരാതി വായിച്ചശേഷം ഇത് ഭരണഘടനാവിരുദ്ധമാണെന്ന് വി.എസ്. പറയട്ടെ. സ്കൂളില്‍ പോകാത്ത അദ്ദേഹത്തിന് എങ്ങനെ ഇംഗ്ളീഷ് വായിച്ചാല്‍ മനസ്സിലാകുമെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു. എറണാകുളം പ്രസ് ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോയില്‍ കേസില്‍ കഴിഞ്ഞമാസം എട്ടിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ഈ വിധി തെറ്റാണെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ഒരു ഇന്ത്യന്‍ പൗരനില്ളേ എന്നും അദ്ദേഹം വേദനയോടെ ചോദിക്കുന്നത് കേട്ടു. വിധി ശരിയല്ളെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു പ്രമുഖ അഭിഭാഷകനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ഈ പരാതി കോടതിയെ അവഹേളിക്കുന്നതാണെങ്കില്‍ നിങ്ങള്‍ പറയുന്ന ശിക്ഷ അനുഭവിക്കാന്‍ തയാറാണ്.ചീഫ് വിപ്പ് എന്ന നിലയിലല്ല പരാതി നല്‍കിയത്. എന്നാല്‍, പരാതികളില്‍ പരാതിക്കാരന്‍ ആരെന്ന് വ്യക്തമാക്കിയിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ള സാഹചര്യത്തിലാണ് ഒൗദ്യോഗിക ലെറ്റര്‍ പാഡില്‍ പരാതി നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ പരാതി നല്‍കാന്‍ ഏത് പൗരനും അവകാശമുണ്ട്. ജഡ്ജിയുടെ പെരുമാറ്റത്തിലെ അപാകതയാണ് ചൂണ്ടിക്കാണിച്ചത്. പരാതി നല്‍കുന്നതിന് മുമ്പ് രാഷ്ട്രീയ നേതാക്കളാരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍, വിരമിച്ച ന്യായാധിപന്മാരോടും 30 ലേറെ പ്രമുഖ അഭിഭാഷകരോടുംആലോചിച്ചാണ് പരാതി നല്‍കിയത്. വി.എസിന് ഉപദേശം നല്‍കുന്ന, വിവരം ഉണ്ടെന്ന് താന്‍ കരുതുന്ന ചില അഭിഭാഷകരോടും ആലോചിച്ചിരുന്നു. കഴിഞ്ഞ രണ്ടിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിട്ടില്ല. പരാതി നല്‍കിയ വിവരം പുറത്ത് വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. എന്നാല്‍, അദ്ദേഹത്തോട് വിഷയത്തില്‍ ഇടപെടേണ്ടെന്നും പിന്നെ വന്ന് കണ്ടുകൊള്ളാമെന്നും മറുപടി നല്‍കി.

1 അഭിപ്രായം:

  1. പി സി ജോര്‍ജ്ജ് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് കൊടുത്ത പരാതിയില്‍ സുപ്രീംകോടതിയോ പ്രസിഡന്റോ തീരുമാനമെടുക്കട്ടെ. പൌരനെന്ന നിലയിലുള്ള അയാളുടെ അവകാശത്തില്‍ മറ്റുള്ളവര്‍ എന്തിനു കൈ കടത്തണം.
    പത്തിരുപത് വര്‍ഷമായി വി എസ് നടത്തിയ പാമോയില്‍ കേസ്, തന്റെ ഭരണത്തിന്‍ കീഴില്‍ നാലേമുക്കാല്‍ വര്‍ഷം ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതെ ഇലക്ഷന്റെ തലേന്ന് ഐജിയേയും പ്രോസിക്യൂട്ടറെയും ഭീഷണിപ്പെടുത്തി കോടതിയില്‍ കൊടുപ്പിച്ചതിന്റെ വാര്‍ത്തയുമൊക്കെ കഴിഞ്ഞ മാസം നമ്മള്‍ പത്രത്തില്‍ വായിച്ചതല്ലെ.
    ഐജി നിയമനവിവാദവും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വിവാദവും വി എസ്സിനുണ്ടാക്കിയ നാണക്കേട് മറയ്ക്കാനുണ്ടാക്കുന്ന ഈ വിവാദം മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ല.
    പിന്നെ ഇടതു മുന്നണിയുടെ കോടതിബഹുമാനം ലാവ് ലിന്‍ കേസിലും ശുംഭന്‍ കേസിലും പ്രതീകാത്മക നാടുകടത്തലിലും ഒക്കെ നമ്മള്‍ കണ്ടതല്ലെ

    മറുപടിഇല്ലാതാക്കൂ