2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ക്രിമിനല്‍ സംഘങ്ങളുടെ പണം വാങ്ങി വി.എസ് ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു


ക്രിമിനല്‍ സംഘങ്ങളുടെ പണം വാങ്ങി വി.എസ് ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു -കെ.പി.എ. മജീദ്

സംഘങ്ങളുടെ പണംവാങ്ങി വി.എസ്. അച്യുതാനന്ദന്‍ ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്. വ്യാജരേഖാകേസില്‍ ജയിലിലായവരാണ് അച്യുതാനന്ദനെ കൊണ്ടുനടക്കുന്നതും സഹായിക്കുന്നതും. 15 വര്‍ഷംമുമ്പുള്ള സംഭവം കുത്തിപ്പൊക്കി കുഞ്ഞാലിക്കുട്ടിയെ ജയിലിലടയ്ക്കാന്‍ അച്യുതാനന്ദന്‍ മനപ്പായസമുണ്ണുകയാണ്. മുസ്ലിം ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ അപവാദപ്രചാരണം നടത്തുകയും കോടതികള്‍ കയറിയിറങ്ങുകയുമാണ് വി.എസ്. ഇത്തരത്തിലൊരു പ്രതിപക്ഷനേതാവ് മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിന് അപമാനകരമാണ് അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം.പാര്‍ട്ടിയുടെ തെറ്റ് പുറത്ത് പറയുന്നവരെല്ലാം സി.പി.എമ്മില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വന്തം മകളുടെ മാനഹാനി ഭയന്ന് പ്രതികരിച്ചതിനാണ് ഒരു നേതാവിനെതിരെ പാര്‍ട്ടി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.സംഭവങ്ങളെ വൈകാരികമായി കണ്ടതിന്‍െറ ദുരന്തമാണ് പി.ഡി.പി അനുഭവിക്കുന്നത്. ബാബരി മസ്ജിദ് സംഭവത്തില്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ വൈകാരികമായാണ് പ്രസംഗിച്ചത്. കള്ളപ്രചാരണം നടത്തി ലീഗിനെ വര്‍ഗീയകക്ഷിയായി ചിത്രീകരിക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നത്. ലീഗില്‍ വിപ്ളവവും പുരോഗമനവും പോരെന്നാണ് ചിലര്‍ പറയുന്നത്. ലീഗ് സമാധാനത്തിന്‍െറ മാര്‍ഗമാണ് എപ്പോഴും സ്വീകരിക്കുന്നത്. മുസ്ലിംകള്‍ പ്രതികരിക്കണമെന്ന് വാദിച്ചാണ് എന്‍.ഡി.എഫ് രംഗത്തുവന്നത്. രാത്രിയുടെ മറവില്‍ ക്ളാസുകള്‍ നടത്തി മുസ്ലിം ചെറുപ്പക്കാരില്‍ വിദ്വേഷം വളര്‍ത്തുകയാണ് അവര്‍. തെരഞ്ഞെടുപ്പില്‍ എത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നാലും തീവ്രവാദത്തോട് ലീഗ് ഒരിക്കലും സന്ധിചെയ്യില്ളെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ