2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

ഗോപിക്കെതിരെ സി.പി.എം

പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ ആരോപണവിധേയനായ ഗോപി കോട്ടമുറിക്കലിനെതിരെ അച്ചടക്കനടപടിക്ക് സി.പി.എം ഒരുങ്ങുന്നു. പാര്‍ട്ടിയുടെ മുഖം നഷ്ടമാക്കിയ ഒളിക്യാമറ വിവാദത്തെപ്പറ്റി അന്വേഷിച്ച പാര്‍ട്ടിതല സമിതിയുടെ റിപ്പോര്‍ട്ട് സപ്തംബര്‍ 17ന് തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാനസമിതി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായി ആരംഭിക്കുന്ന പാര്‍ട്ടിസമ്മേളനങ്ങളില്‍ ഒളിക്യാമറാപ്രശ്‌നം വലിയ വിവാദമായിത്തീരുന്നതിനു മുമ്പ് നടപടി സ്വീകരിച്ച് ഒതുക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രമം.

പി. ശശിക്കെതിരായ പരാതിയില്‍ തീരുമാനം വൈകിച്ചത് മൂലമുണ്ടായ അബദ്ധം ഇക്കുറി ഉണ്ടാകരുതെന്നും സി.പി.എം നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലന്‍ എന്നിവരടങ്ങിയ സമിതിയാണ് ഗോപി കോട്ടമുറിക്കലിനെതിരായ പരാതി അന്വേഷിച്ചത്. ഗോപി, അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉന്നയിച്ച കെ.എ. ചാക്കേച്ചന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടിതല അച്ചടക്കനടപടിക്ക് അന്വേഷണസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട ഗോപി കോട്ടമുറിക്കല്‍ നിലവില്‍ സംസ്ഥാനസമിതി അംഗമാണ്. ഇദ്ദേഹത്തെ ജില്ലാകമ്മിറ്റിയിലേക്കോ ഏര്യാകമ്മിറ്റിയിലേക്കോ തരംതാഴ്ത്തുമെന്നാണ് സൂചന. പാര്‍ട്ടി ഓഫീസിലെ ജില്ലാസെക്രട്ടറിയുടെ മുറിയില്‍ ഒളിക്യാമറ ഉപയോഗിച്ച് തെളിവു ശേഖരിച്ച സംഭവവും അന്വേഷണകമ്മീഷന്‍ പരിശോധിച്ചിരുന്നു.

ജില്ലാസെക്രട്ടറിയുടെ പാര്‍ട്ടിഓഫീസിലെ മുറിയില്‍ ഒളിക്യാമറ വെച്ചതിന്റെ ഉത്തരവാദിത്തം തെളിവെടുപ്പില്‍ ജില്ലാകമ്മിറ്റി ഓഫീസിലെ ജീവനക്കാര്‍ ഏറ്റെടുത്തിരുന്നു. പരാതി ഉന്നയിച്ച വി.എസ് പക്ഷക്കാരനായ കെ.എ. ചാക്കോച്ചനെ നടപടിയില്‍നിന്ന് രക്ഷിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ അന്വേഷണസമിതി ഇത് അംഗീകരിച്ചില്ല. ഗോപി കോട്ടമുറിക്കലിനൊപ്പം കെ.എ. ചാക്കേച്ചനെതിരെയും നടപടിക്ക് അന്വേഷണസമിതി ശുപാര്‍ശ നല്‍കുകയും ചെയ്തു. ഇതിനുപുറമെ ഒളിക്യാമറ വെച്ചതിന് ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെയും നടപടി നിര്‍ദേശിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗങ്ങളായ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരും സപ്തംബര്‍ 17ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ പങ്കെടുക്കും. പാര്‍ട്ടിസമ്മേളനങ്ങളുടെ നടത്തിപ്പിന്റെ ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ