2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

വികസനത്തിന് തടസ്സം വി.എസ്.: ബ്രിട്ടാസ്

വികസനത്തിന് തടസ്സം വി.എസ്. ആണെന്ന് ബ്രിട്ടാസ് പറഞ്ഞതായി രേഖ




ചെന്നൈ: വിക്കീലീക്‌സ് രേഖകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നതിനിടെ കൈരളി ചാനല്‍ മുന്‍ എം.ഡി. ജോണ്‍ ബ്രിട്ടാസുമായി അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ ബ്രിട്ടാസ് നടത്തിയ പരാമര്‍ശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കുറിപ്പില്‍ കാണാം.

കേരളത്തിലെ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ നല്ല ടീമാണ് ഉളളതെങ്കിലും വി.എസ്. ഈ ടീമിനെ നയിക്കാന്‍ കഴിവുള്ള ഒരാളല്ലെന്ന് ബ്രിട്ടാസ് പറഞ്ഞതായാണ് ഇതില്‍ പറയുന്നത്. ബേബിയേയും ഐസക്കിനേയും പോലുള്ള പ്രഗത്ഭര്‍ ഉണ്ടെങ്കിലും വിഭാഗീയതയുടെ കൂടപ്പിറപ്പായ വി.എസിന് അവരെ നല്ല രീതിയില്‍ മുന്നോട്ടുനയിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം സ്വന്തമായി മാത്രം കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നയാളാണ്.

പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ വികസന പ്രക്രിയയ്ക്ക് മുഖ്യമന്ത്രിമാര്‍ വലിയ താല്‍പര്യത്തോടെ നേതൃത്വം നല്‍കുമ്പോള്‍ കേരളത്തിലെ മുഖ്യന്റേത് മെല്ലെപ്പോക്ക് നയമാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള വിഭാഗം പരിഷ്‌കരണ-വികസന താല്‍പര്യങ്ങള്‍ ഉള്ളവരാണ്. സംഘടനയില്‍ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞിട്ടുണ്ട്-ഇങ്ങനെ പോകുന്നു ബ്രിട്ടാസിന്റെ വാക്കുകള്‍ എന്നാണ് എംബസി ഉദ്യോഗസ്ഥനായ ഹൂപ്പര്‍ വാഷിങ്ടണ്ണിലേക്ക് അയച്ച രഹസ്യരേഖയില്‍ പറയുന്നത്.

എന്നാല്‍ കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടിങ് രീതികളെക്കുറിച്ച് വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.

ജോണ്‍ ബ്രിട്ടാസ് നല്‍കിയ വിശദീകരണം താഴെ;


''കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിവിധ പ്രതീതികളെക്കുറിച്ചാണ് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ഞാന്‍ പരാമര്‍ശിച്ചത്. ഇത് എന്റെ അഭിപ്രായമേ അല്ല. കൂടിക്കാഴ്ച്ചയുടെ അവസാനഘട്ടത്തില്‍ ഇത്തരം മാധ്യമ പ്രതീതികള്‍ അടിസ്ഥാനപരമായി തെറ്റാണെന്നും മറ്റൊരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത ഒട്ടേറെ വികസന പദ്ധതികള്‍ വി.എസ്. സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഞാന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. വിക്കിലീക്‌സ് രേഖകള്‍ മുഴുവന്‍ പരിശോധിക്കുകയോ ഞാനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരം ആരായുകയോ ചെയ്താന്‍ ഇത് ബോധ്യപ്പെടുന്നതാണ്''.

2 അഭിപ്രായങ്ങൾ:

  1. Adambulan Basheer [Moderator] 7 hours ago
    യു എസ് കമ്പനികളുമായി സി പി എമിന് പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന വീക്ക്‌ലീക്സ് റിപ്പോര്‍ട്ടിനെ ആധാരമാക്കി ഒരു പ്രതികരണം ഇവിടെ കുറിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ വീക്ഷണ കോണില്‍ നിന്ന് മാറിചിന്തിച്ചാല്‍ ഈ കാഴ്ചപ്പാടില്‍ വലിയ തെറ്റ് ഒന്നുമില്ല. അങ്ങനെ ഒരു വികസന കാഴ്ചപ്പാട് പിണറായിക്കും ഐസക്കിനും ഉണ്ടെങ്കില്‍ വി എസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ വരട്ട്തത്വ വാദത്തില്‍ നിന്ന് പുറത്തു കടക്കണം. അങ്ങനെ ഒരു നിലപാട് തങ്ങള്‍ക്കുണ്ട് എന്ന് പറയാത്തത് കൊണ്ടാണ് വിജയനും തോമസുമൊക്കെ ഇത്രമാത്രം വിമര്‍ശിക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ്‌ വീക്ഷണം ഒഴിവാക്കിയാല്‍ പൊതുസമൂഹവുമായി ഇണങ്ങി ചേരുന്ന ഒരു വ്യക്തിത്വമാണ് പിണറായിക്ക്. നായക്കും നരിക്കും ഇല്ലാതാക്കുന്ന വി എസിന്റെ വീക്ഷണം കേവലം വൈകാരികമാണ്. അത്തരം വരട്ട്തത്വ വാദത്തില്‍ നിന്ന് മാറി ഒരു ഇടതുപക്ഷ ചിന്താഗതിയോട് കൂടി നിലവിലുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ അവര്‍ക്ക് ഇതിനെക്കാള്‍ കൂടുതല്‍ ഇന്ത്യ രാജ്യത്തിന്‌ സംഭാവന ചെയ്യാന്‍ കഴിയും.

    ഇത് നാം പിറന്ന മണ്ണാണ്. ഈ മണ്ണിനു നമ്മുടെ രക്തത്തിന്റെ നിറമുണ്ട്. അത് കാണാന്‍ നാം ഉറ്റു നോക്കേണ്ടത് റഷ്യയിലേക്കും ചൈനയിലേക്കും അല്ല. ആ തിരിച്ചറിവ് നേടാതെ ഈ രൂപത്തില്‍ കമ്മ്യൂണിസ്റ്റ്‌ ആശയത്തിന് ഇന്ത്യയില്‍ പിടിച്ചു നില്ക്കാന്‍ കഴിയില്ല. ആ പാര്‍ടി ഇവിടെ എന്തുകൊണ്ടും അപ്രസക്തമാവുകയാണ്. സത്യത്തില്‍ ചെറിയ ചെറിയ പാളിച്ചകള്‍ പലതും അവരില്‍ കാണാമെങ്കിലും അഴിമതിക്കും സാമ്രാജ്യത്വത്തിനും എതിരെ ശബ്ദിക്കുന്ന ഒരേ ഒരു രാഷ്ട്രീയ ശബ്ദം ഇവരില്‍ നിന്ന് മാത്രമാണ്. ഇന്ത്യന്‍ പര്‍ലെമെന്റില്‍ അവരുടെ കുറവ് ജനകീയ പ്രശ്നങ്ങളില്‍ നിഴലിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമായി വരികയാണ്. ലോകപാല്‍ അഴിമതി പ്രശനത്തില്‍ സീതാറാം യചൂരി നല്‍കിയ ഒരു കുറിപ്പ് അല്ലാതെ അവരുടെ ശബ്ദം എവിടെയും മുഴങ്ങി കേട്ടതില്ല. പിണറായി വിജയന്‍ ഓര്‍മിപ്പിച്ചത് പോലെ വി പി സിംഗിന്റെ കാലത്ത് ഹസാരെയുടെ റോള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ ആയിരുന്നു കൈകാര്യം ചെയ്തിരുന്നത് എന്ന് ഇന്ത്യന്‍ യുവ സമൂഹത്തോട് വിളിച്ചു പറയാന്‍ പാര്‍ലിമെന്റില്‍ ഒരാളില്ലാതെ പോയത് തന്നെയാണ് കമ്മ്യൂണിസ്റ്റ്‌കാരുടെ അപചയം. ആ ഒരു മാറ്റത്തിനുവേണ്ടി - ലക്ഷ്യ സാല്‍ക്കാരത്തിനു വേണ്ടി ഒരു ഇടതുപക്ഷ ഐക്യത്തിന് തയ്യാറാവുക. അല്ലാതെ പട്ടയും പാളയും തമ്മിലുള്ള ഈ യുദ്ധം സമൂഹത്തിനു ഒരിക്കലും ഗുണം ചെയ്യില്ല.

    ആടംബുലാന്‍ ബഷീര്‍ ,

    മറുപടിഇല്ലാതാക്കൂ
  2. ശരിയാ, ബ്രിട്ടാസിന്റെയും അദ്ദേഹത്തിന്റെ നേതാവ് പിണറായിവിജയന്റെയും പ്രിയങ്കരനായ ഫാരിസ് അബൂബക്കറിന്റെ വളന്തക്കട് ദ്വീപിലെ പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും മറ്റൊരു കോടീശ്വരനായ പി. എന്‍ സി. മേനോന്റെ പരിസ്ഥിതി വിരുദ്ധ പദ്ധതികളെ എതിര്‍ക്കുകയും ചെയ്യുന്ന അച്യുതാനന്ദന്‍ സഖാവ് അച്യുതാനന്ദന്‍ എങ്ങനെ സഹിക്കാന്‍ കഴിയും!!!

    മറുപടിഇല്ലാതാക്കൂ