2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

കേരള നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായം; അപമാനകരം

നിയമസഭാ ചരിത്രത്തില്‍ കറുത്ത അധ്യായം എഴുതിച്ചേര്‍ത്ത് ഇന്നലെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ അഴിഞ്ഞാടി.
വനിതാ വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്ത പ്രതിപക്ഷാംഗങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി സഭയിലും ആവര്‍ത്തിച്ചു. പ്രതിപക്ഷാംഗങ്ങളായ ടി.വി രാജേഷും, ജയിംസ് മാത്യുവും ഉള്‍പ്പടെയുള്ളവരുടെ അക്രമത്തില്‍ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡ് വി.എസ് രജനികുമാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുത്തളത്തില്‍ നടത്തിയ ബഹളത്തിനിടെ തലക്ക് അടിയേറ്റതിന്റെ ആഘാതത്തില്‍ രജനി പിറകിലേക്ക് മറിഞ്ഞുവീണു. പുരുഷ വാച്ച് ആന്റ് വാര്‍ഡ് അഭിലാഷിന് നേരെയും കയ്യേറ്റമുണ്ടായി. സ്ത്രീത്വത്തെ അപമാനിച്ച ടി.വി രാജേഷിനും ജയിംസ് മാത്യുവിനുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങളും കയ്യേറ്റത്തിന് ഇരയായ വനിതാ വാച്ച് ആന്റ് വാര്‍ഡുമാരായ രജനികുമാരി, അഭിലാഷ് എന്നിവരും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ടി.വി രാജേഷ്, കെ.കെ ലതിക, ജയിംസ് മാത്യു എന്നിവരും പരാതി നല്‍കി. അതേസമയം പിന്നീട് നടന്ന വീഡിയോ ദൃശ്യങ്ങളില്‍ സംഭവം നടക്കുന്ന സമയത്ത് കെ.കെ ലതിക അവിടെയുണ്ടായിരുന്നില്ലെന്ന് തെളിഞ്ഞു. ഒരുകാലത്തും സംഭവിക്കാന്‍ പാടില്ലാത്തതാണ് സഭയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കോഴിക്കോട് വെടിവെയ്പ്പിനെ കുറിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തെ തുടര്‍ന്നാണ് നിയമസഭ ജനാധിപത്യ മര്യാദകളുടെ സര്‍വ സീമകളും ലംഘിക്കുന്ന അനിഷ്ട രംഗങ്ങള്‍ക്ക് വേദിയായത്. സ്പീക്കറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും സഭയുടെ സുരക്ഷാ ചുമതല കൈകാര്യം ചെയ്യുന്ന വനിതാ വാച്ച് ആന്റ് വാര്‍ഡിന് നേരെയുള്ള കയ്യേറ്റവും സഭയുടെ ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ക്രമപ്രശ്‌നം ഉന്നയിച്ച കോടിയേരി ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കണമെന്നും വെടിവെയ്പ്പിനുത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍, പൊലീസ് അല്ലാത്ത ഒരു ഉദ്യോസ്ഥനെ കൊണ്ട് സംഭവം വീണ്ടും അന്വേഷിക്കണമെന്ന നിലപാടിലാണ് എത്തിയിരിക്കുന്നതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോഴിക്കോട്ടെത്തി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളുടെയും ഉത്തരവാദിത്തം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം നടുത്തളത്തിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നു. ഇതിനിടെ വാച്ച് ആന്റ് വാര്‍ഡ് സ്പീക്കര്‍ക്ക് ചുറ്റും സംരക്ഷണ വലയം തീര്‍ത്തു. അനൗദ്യോഗികാംഗങ്ങളുടെ ദിനമായതിനാലും മറ്റ് പ്രധാന വിഷയങ്ങളുള്ളതിനാലും അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കറുടെ അഭ്യര്‍ഥന തള്ളിയ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്പീക്കര്‍ മറ്റ് നടപടികളേക്കും കടന്നു. എന്നാല്‍ ടി.വി രാജേഷ് സ്പീക്കറുടെ വേദിയിലേക്ക് കടക്കാന്‍ ശ്രമിച്ചത് വാച്ച് ആന്റ് വാര്‍ഡ് തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്റ് വാര്‍ഡിന് നേരെ പ്രകോപനപരമായി കയര്‍ക്കുകയും കയ്യേറ്റത്തിനും മുതിരുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളലിലുമാണ് വനിതാ ഉദ്യോഗസ്ഥക്ക് ക്ഷതമേറ്റത്. ഈ സമയമത്രയും തികഞ്ഞ സംയമനം പാലിച്ച് നില്‍ക്കുകയായിരുന്നു വാച്ച് ആന്റ് വാര്‍ഡ്.വനിതാ സുരക്ഷാ ജീവനക്കാരിക്ക് നേരെ അക്രമം നടത്തുന്ന വേളയില്‍ അതുചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, വി.ടി ബല്‍റാം എന്നിവര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുന്‍നിരയിലെത്തി. എന്നാല്‍ ഇവര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങുന്നത് മുഖ്യമന്ത്രിയും ബെന്നി ബെഹനാനും ചേര്‍ന്ന് തടഞ്ഞു. ഇരുപക്ഷത്തും മുദ്രാവാക്യം വിളികള്‍ മുഴങ്ങിയതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി. അതേസമയം പ്രശ്‌നം വഷളാകുന്നത് കണ്ട് ടി.വി രാജേഷ് അടക്കമുള്ള അംഗങ്ങള്‍ പതുക്കെ നടുത്തളത്തില്‍ നിന്ന് വിട്ടുമാറി സീറ്റിനടുത്തേക്ക് വന്നു. ഇതിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിച്ചു വിട്ടു. സഭ പിരിഞ്ഞ ശേഷം, ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും കോഴിക്കോട് വെടിവെപ്പിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും സഭാകവാടത്തിലേക്ക് പ്രകടനം നടത്തി.

പിന്നീടാണ് പ്രതിപക്ഷം തന്നെ കയ്യേറ്റം ചെയ്തതായി ചൂണ്ടിക്കാട്ടി രജനിയും സഹപ്രവര്‍ത്തകനായ അഭിലാഷും സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ വാച്ച് ആന്റ് വാര്‍ഡ് തങ്ങളെ കയ്യേറ്റം ചെയ്തു എന്ന് ആരോപണമുയര്‍ത്തി ടി.വി. രാജേഷും കെ.കെ ലതികയും സ്പീക്കര്‍ക്ക് പരാതി നല്‍കി. വനിതാ ഉദ്യോഗസ്ഥയെ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ് മാത്യുവും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അവര്‍ കരഞ്ഞ് കൊണ്ട് പിന്‍മാറുകയായിരുന്നുവെന്നും മന്ത്രി കെ.സി.ജോസഫും ചീഫ് വിപ്പ് പി.സി ജോര്‍ജും പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്പീക്കര്‍ അന്വേഷണം നടത്തണമെന്ന് കെ.സി ജോസഫും പി.സി ജോര്‍ജ്ജും ആവശ്യപ്പെട്ടു. സഭയുടെ ചരിത്രത്തില്‍ ഇന്നവരെ ഉണ്ടായിട്ടില്ലാത്ത നീചമായ സംഭവമാണിതെന്നും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ